ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സാധാരണയായി മൂന്ന് ഗർഭം അലസൽ സംഭവിച്ച ശേഷമാണ് പ്രത്യേക ചികിത്സ ലഭിക്കുന്നത്. എന്നാൽ ബർമിംഗ്ഹാമിലെ ഒരു പുതിയ ആരോഗ്യ പരീക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ഗർഭം അലസൽ സംഭവിച്ച ഉടൻ തന്നെ പരിശോധനകളും ചികിത്സയും ആരംഭിക്കുകയാണെങ്കിൽ ആയിരക്കണക്കിന് ഗർഭം അലസൽ ഒഴിവാക്കാനാകുമെന്ന ഗുണകരമായ കണ്ടെത്തൽ പുറത്തുവന്നു . ഈ പദ്ധതിയിൽ പങ്കെടുത്ത സ്ത്രീകൾക്ക് പ്രൊജസ്റ്ററോൺ ഹോർമോൺ, ആസ്പിരിൻ എന്നിവ നൽകുകയും, ജീവിതശൈലി മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തതതിലൂടെയാണ് ഇത് സാധ്യമായത് . ഇതിലൂടെ ഗർഭസ്ഥ ശിശുവിന്റെ ജീവൻ ആരോഗ്യകരമായി മുന്നോട്ട് പോകാനുള്ള സാധ്യത വർധിച്ചതായി കണ്ടെത്തി.

പഠനത്തിൽ പങ്കെടുത്ത 203 സ്ത്രീകളിൽ ഒരുഭാഗം സാധാരണ എൻഎച്ച്എസ് പരിചരണത്തിലായിരുന്നപ്പോൾ, മറ്റൊരു വിഭാഗത്തിന് പുതിയ മാതൃകയിൽ പരിചരണം നൽകി. പുതിയ രീതിയിൽ, ആദ്യ ഗർഭം അലസലിന് ശേഷം തന്നെ വിദഗ്ധ നേഴ്സിന്റെ കൗൺസിലിംഗ് ലഭിക്കുകയും, രണ്ടാമത്തെ ഗർഭം അലസലിന് ശേഷം രക്തക്ഷയം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഏകദേശം 20% പേർക്ക് ചികിത്സിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതും ശ്രദ്ധേയമാണ്. ഇതുവഴി ഗർഭം അലസലുകളുടെ നിരക്ക് കുറയുകയും, സ്ത്രീകൾക്ക് കൂടുതൽ മാനസിക പിന്തുണ ലഭിക്കുകയും ചെയ്തു.

മൂന്ന് ഗർഭം അലസൽ വരെ കാത്തിരിക്കേണ്ട നിലവിലെ സംവിധാനം “അംഗീകരിക്കാനാകാത്തതാണെന്ന്” ആണ് വിദഗ്ധർ പറയുന്നത്, . ഈ പുതിയ മാതൃക എൻഎച്ച്എസ് മുഴുവൻ നടപ്പാക്കിയാൽ വർഷംതോറും ഏകദേശം 10,000 ഗർഭം അലസൽ വരെ ഒഴിവാക്കാനാകുമെന്ന് അവർ കണക്കാക്കുന്നു. ഇതിനൊപ്പം, സ്ത്രീകൾക്ക് നേരത്തേ സഹായം ലഭിക്കുന്നതിലൂടെ ആത്മവിശ്വാസവും മാനസിക പിന്തുണയും വർധിക്കും. സർക്കാർ ഇതിന്റെ വ്യാപകമായ നടപ്പാക്കൽ പരിഗണിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.











Leave a Reply