പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർ ഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വി. ഡി. സതീശൻ എത്തും.
ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി പിണറായി. മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം. തെരഞ്ഞെടുപ്പിൽ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷനേതാവായി വി. ഡി. സതീശൻ എത്തുന്നു.
സ്പ്രിംഗ്ലർ, സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ  അഞ്ച് വർഷം മുഴങ്ങിയ ആരോപണ പരമ്പരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത്, എന്നും മിന്നും പ്രകടനം കാഴ്ച വെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം.
പക്ഷെ, വമ്പൻ തെരഞ്ഞെടുപ്പ് തോൽവിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയിൽ നിന്നുയരുന്ന വിമർശനങ്ങളെ നേരിടൽ വെല്ലുവിളിയാകും. സതീശനെന്ന പുതിയനേതാവിന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന കോൺഗ്രസ്സിലെ തലമുറമാറ്റത്തിനും സഭ സാക്ഷിയാകും.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെ. കെ. രമയെത്തുന്നതും മറ്റൊരു കൗതുകം. സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തു നിന്നും കളി കാണേണ്ട സ്ഥിതിയാണ്. നാളെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 28ന് നയപ്രഖ്യാപനപ്രസംഗവും ജൂൺ 4 ന് ബജറ്റവതരണവും നടക്കും. 14 വരെ സഭാ സമ്മേളനം തുടരും.