ഷെറിൻ പി യോഹന്നാൻ

ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിയാണ് അറുപത്തേഴുകാരനായ കേശുവും കുടുംബവും ജീവിക്കുന്നത്. വണ്ടിയിൽ പെട്രോൾ അടിക്കാത്ത, മകൻ കഴിക്കുന്നതിനെപ്പോഴും കണക്ക് പറയുന്ന, പിശുക്കനായ വ്യക്തിയാണ് കേശു. സഹോദരിമാരും അളിയന്മാരുമെല്ലാമായി രാമേശ്വരത്തിന് പോകും വഴിയാണ് തനിക്ക് 12 കോടിയുടെ ലോട്ടറി അടിച്ച വിവരം കേശു അറിയുന്നത്…

ദിലീപ്, നാദിർഷാ, ഉർവശി എന്നിവർ ഒന്നിക്കുമ്പോൾ ഒരു ചിരിപ്പടം പ്രതീക്ഷിക്കുന്നതിൽ പ്രേക്ഷകനെ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ ആ പടത്തിൽ പുതുമയോ നല്ലൊരു കഥയോ പ്രതീക്ഷിക്കരുത്… തമാശ കാണാൻ വേണ്ടി പോലും ഈ ചിത്രം എടുക്കരുതെന്നാണ് എന്റെ പക്ഷം. കാരണം തമാശ എന്ന പേരിൽ കുറേ ചളികൾ വാരി വിതറുകയാണ് കേശുവും കൂട്ടരും.

രണ്ടര മണിക്കൂർ നീളമുള്ള ചിത്രത്തിലെ ഒരു രംഗമാണിത് – എസി ഇടട്ടെ എന്ന് ചോദിക്കുമ്പോൾ പ്ലേറ്റിലെ ചോർ നീക്കി ഇവിടിട്ടോള്ളൂ എന്ന ഉർവശിയുടെ കോമഡി !!! ദിലീപിന്റെ വേഷപ്പകർച്ച നന്നായാലും ഉർവശിയുടെ പ്രകടനം നന്നായാലും ഒരു മോശം കഥയിൽ ഇതിനെല്ലാം പ്രസക്തി നഷ്ടപ്പെടുന്നു. നാദിർഷായുടെ സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന ‘തേപ്പ്’ ഇവിടെയും കുത്തികയറ്റിയിട്ടുണ്ട്. ബോഡി ഷെയിമിങ് തമാശകളും ഇവിടെ സുലഭം.

കേശുവിന്റെ അമ്മയുടെ ഒരു സംഭാഷണത്തിന് ഉചിതമായ പശ്ചാത്തലസംഗീതം കൂടി നൽകിയതോടെ സീരിയൽ കണ്ടു കഴിഞ്ഞ പ്രതീതി ആയിരുന്നു. കഥാപാത്രങ്ങളോട് പ്രേക്ഷകന് യാതൊരു അടുപ്പവും തോന്നാത്തതിനാൽ തന്നെ ഫൈനൽ ആക്ടിൽ വരുന്ന കോൺഫ്ലിക്ടുകൾ ഒന്നും നമ്മെ സ്വാധീനിക്കുന്നില്ല. ഓൾഡ് മോഡലിൽ കെട്ടിപൊക്കിയ ക്ലൈമാക്സ്‌ കൂടി എത്തുന്നതോടെ ശുഭം.

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മോശം തിരക്കഥയിൽ വലിച്ചു നീട്ടി എങ്ങനെ സിനിമയൊരുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. പഴയ ദിലീപിനെ അല്ല ഇവിടെ കാണുന്നത്, പഴയ ബോറൻ തമാശകൾ നിറഞ്ഞൊരു നാദിർഷാ ചിത്രം. കേശുവിന്റെ തട്ടിക്കൂട്ട് ‘ബംബർ’ കഥയോടു കൂടി ഈ വർഷത്തെ മലയാള സിനിമ കാഴ്ചകൾക്ക് വിട…