കൊല്ലം: പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നുമാണ് വാളുകള്‍ കണ്ടെടുത്തത്.

അതേസമയം പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കെവിനെ റോഡില്‍ നിന്ന് താഴെയുള്ള പുഴയിലേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും മൊഴി നല്‍കി. ചാലിയേക്കരയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികള്‍ മൊഴി നല്‍കിയത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുറ്റകൃത്യം നടത്തിയ രീതി പ്രതികളെക്കൊണ്ട് പോലീസ് പുനരാവിഷ്‌കരിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ചാലിയേക്കര പുഴയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി.

അതേസമയം കെവിന്റേത് മുങ്ങിമരണമാണെന്നാണ് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടി. കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയില്‍ തള്ളിയിട്ടതോ ഓടിച്ച് പുഴയിലേക്ക് ഇറക്കിയതോ ആകാമെന്നാണ് പോലീസ് നിഗമനം.