മെല്‍ബണ്‍: ലോക ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആദ്യമായാണ് കെര്‍ബര്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്നത്. കെര്‍ബറിന്റെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍ 6-4, 3-6, 6-4.
21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെറീന വില്യംസിന്റെ 22 ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് കെര്‍ബര്‍ തകര്‍ത്തത്. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹവും ഇതോടെ പൊലിഞ്ഞു. ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ കെര്‍ബര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

1994ല്‍ സ്റ്റെഫി ഗ്രാഫാണ് കെര്‍ബറിന് മുമ്പ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ ജര്‍മന്‍ വനിതാ താരം.