കൊച്ചിയില്‍ ഫ്ലാറ്റ് സമുച്ചത്തിന്റെ ആറാംനിലയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നിതിനിടെ വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടുടമയായ ഇംത്യാസ് അഹമ്മദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ മൊഴിയെടുത്തശേഷം വിട്ടയച്ചു.

അന്യായമായി തടവില്‍ പാര്‍പ്പിച്ചതും, ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിക്കുമാണ് വീട്ടുടമ അഡ്വക്കേറ്റ് ഇംത്യാസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റില്‍നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഷെഡിന് മുകളില്‍ വീണാണ് സേലം സ്വദേശിനി കുമാരിക്ക് പരുക്കേറ്റത്.

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. അന്നുമുതല്‍ ഒളിവിലായിരുന്ന ഇംത്യാസ് അഹമ്മദിന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയിലാണ് വീട്ടുടമയ്ക്കെതിരെ കേസെടുത്തത്. മുറിയില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ പുറത്തിറങ്ങി രക്ഷപെടാനാണ് കുമാരി ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.