ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരാകുമെന്ന അഭ്യൂഹത്തെ തുടർന്ന് പോർച്ചുഗലിലെ മഡെയ്‌റ ദ്വീപിലെ ഫുൻചാൽ കത്തീഡ്രലിലേക്ക് ആയിരക്കണക്കിന് ആരാധകർ ഒഴുകിയെത്തി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകളാണ് ആരാധകരെ പള്ളിയങ്കണത്തിലേക്ക് എത്തിച്ചത്.
റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് എത്തിയ ആരാധകർ മണിക്കൂറുകളോളം കാത്തുനിന്നു. ഇതിനിടെ ആഡംബര കാറിൽ വധു എത്തിയതോടെ ജോർജിനയാണെന്ന ധാരണയിൽ ആരാധകർ ആവേശഭരിതരായി. എന്നാൽ കാറിൽ നിന്നിറങ്ങിയത് മഡെയ്‌റ സ്വദേശിനിയായ ഫാത്തിമ നിക്കോൾ എന്ന യുവതിയാണെന്ന് പിന്നീട് വ്യക്തമായി.
ഫാബിയോ റാമോസും ഫാത്തിമ നിക്കോളും തമ്മിലുള്ള വിവാഹച്ചടങ്ങാണ് അന്ന് കത്തീഡ്രലിൽ നടന്നത്. റൊണാൾഡോയുടെ പേരിൽ പള്ളി ബുക്ക് ചെയ്തിട്ടില്ലെന്നും വിവാഹവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരുടെ അബദ്ധം വ്യാപക ചർച്ചയായി.










Leave a Reply