കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു ഇടവേളയെടുത്തതും എ.വിജയരാഘവനെ ആക്‌ടിങ് സെക്രട്ടറിയാക്കിയതും. എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവന് തിരഞ്ഞെടുപ്പിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാകും. അതിനാൽ, സെക്രട്ടറി സ്ഥാനവും മുന്നണി കൺവീനർ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകില്ല. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയരാഘവൻ മത്സരിക്കാനും സാധ്യതയുണ്ട്.

അതേസമയം, തിരക്കിട്ട സീറ്റ് വിഭജന ചർച്ചയിലേക്ക് കടക്കുകയാണ് ഇടതുമുന്നണി. സീറ്റ് വിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വം അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി.

ഇത്തവണ സിപിഎമ്മും സിപിഐയും തമ്മിൽ പല സീറ്റുകളും വച്ചുമാറും. വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്ന് സിപിഐ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന് എത്ര സീറ്റ് നൽകുമെന്നത് ശ്രദ്ധേയമാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകാൻ സിപിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശൂർ സീറ്റ് സിപിഎമ്മിനും മണലൂർ സിപിഐയ്‌ക്കും നൽകാനും സാധ്യതയുണ്ട്. വിജയസാധ്യത പരിഗണിച്ച് ചില സീറ്റുകൾ പരസ്‌പരം വച്ചുമാറാനാണ് മുന്നണിയിൽ ആലോചന നടക്കുന്നത്.