തിരുവനന്തപുരം: ദുബായി കമ്പനിയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണത്തില്‍ മകന് വീഴ്ച പറ്റിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും നിയമനടപടിയുണ്ടായാല്‍ അതുമായിസഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി കാണുന്നില്ലെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.