പുതുവര്‍ഷദിനത്തില്‍ തന്നെ കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി ആണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് ജിന്‍സിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

25-ല്‍ അധികം വെട്ടുകളാണ് ജിന്‍സിക്ക് ഏറ്റത്. ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിന്‍സി-ദീപു ദമ്പതിമാര്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.