കൊല്ലം പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെ കിണറില്‍ യുവതി തൂങ്ങി മരിച്ചു. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീട്ടിലെ കിണറിലാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളായിരുന്നു. ജലജ ഗോപന്റെ ഭര്‍ത്താവ് കോണ്‍ട്രാക്റ്ററാണ്. ഇയാളാണ് മിനിയുടെ വീട് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത്. പക്ഷേ, മൂന്ന് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായതായും മിനിക്ക് മര്‍ദ്ദനമേറ്റതായും മിനിയുടെ അമ്മ ആരോപിച്ചു. അതിന്റെ മാനസിക വിഷമത്തിലായിരുന്നു മിനി. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ജലജ ഗോപന്റെ വീട്ടിലെ കിണറില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.