കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ കൂടി കുടുങ്ങുമെന്ന് സൂചന. നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവരുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, ഇതുവരെ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും സജീവം. വൈദിക വൃത്തിയില്‍ നിന്ന് ഇവരെ പുറത്താക്കാനും സാദ്ധ്യതയുണ്ട്. സഭാ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സഭാ പട്ടം തിരിച്ചെടുക്കാമെന്ന സമ്മത പത്രം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയാണ് വൈദികരെ നിയോഗിക്കുന്നത്.

തിരുവല്ലയ്ക്കടുത്ത് ആനിക്കാട്ടില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗികചൂഷണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവായ പ്രവാസി മലയാളിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഭര്‍ത്താവ് പരാതിപ്പെട്ടിട്ടും സ്ത്രീപീഡകരായ വൈദികര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാതിരുന്ന സഭ സംഭവം വിവാദമായതോടെയാണ് അഞ്ച് വൈദികരെ താത്കാലികമായി ചമതലകളില്‍ നിന്ന് മാറ്റി നിറുത്തിയത്.

തന്റെ ഭാര്യയെ വൈദികര്‍ ചൂഷണം ചെയ്തതിനെക്കുറിച്ച്‌ യുവതിയുടെ ഭര്‍ത്താവ് ഒരു പരിചയക്കാരനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈദികരുടെ പേരുവിവരങ്ങളും സാഹചര്യങ്ങളും വ്യക്തമായി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന വൈദികരുടെ പടവും വിലാസവും ഫോണ്‍ നമ്ബറുമടക്കം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് നടത്തിയ  കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന്‍ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ മറ്റൊരു വൈദികന് കൈമാറി. ഈ ദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡീപ്പിച്ചു. രണ്ടാമന്‍ ആ ദൃശ്യം മൂന്നാമന് നല്‍കുന്നു. അയാളും യുവതിയുമൊത്ത് കിടക്ക പങ്കിട്ടു. ഇങ്ങനെ എട്ടോളം പേര്‍ ലൈംഗികമായി വീട്ടമ്മയെ ഉപയോഗിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സഭ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിയെ ഉപയോഗിച്ച്‌ ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ യുവതിയെ ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരും ലൈംഗികമായി ചൂഷണം ചെയ്തതായി ഭര്‍ത്താവ് പറയുന്നു. ബന്ധുവായ ഇയാള്‍ വിവാഹ ശേഷവും ബന്ധം തുടര്‍ന്നു. രണ്ടാമത്തെ മകളുടെ മാമ്മോദീസയുടെ സമയത്ത് ഇതേകുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയ സ്ത്രീ ഇടവക വികാരിയുടെ അടുത്ത് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ്  കുമ്പസാരിച്ചതാണ് വീട്ടമ്മയ്ക്ക് കുരുക്കായത്.

ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്ന പുരോഹിതനും ഇക്കൂട്ടത്തിലുണ്ട്. നാല്‍പ്പത് വയസുള്ള യുവാക്കളായ അച്ചന്മാരാണിവര്‍. തിരുവനന്തപുരത്തുകാരനായ പുരോഹിതനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഡല്‍ഹിയിലെ വൈദികന്‍ തന്റെയൊപ്പം ജൂനിയറായി സ്‌കൂളില്‍ പഠിച്ചയാളാണെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. അതേസമയം ഭാര്യ ഇരുപത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്നും ഭര്‍ത്താവിന്റെ സംഭാഷണത്തില്‍ പറയുന്നു.