ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിനിസ്റ്റർ ഹണി ട്രാപ്പിൽ ആരോപണ വിധേയനായതിനെ തുടർന്ന് ലേബർ പാർട്ടി അംഗത്തെ സസ്പെൻഡ് ചെയ്തു . സംഭവത്തിൽ അറസ്റ്റിലായ ലേബർ പാർട്ടി അംഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . 30 വയസ്സിനടുത്ത് പ്രായമുള്ള ഒരാളെ സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ സുരക്ഷാ നിയമപ്രകാരമുള്ള പീഡനങ്ങളും കുറ്റകൃത്യങ്ങളും ചുമത്തിയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാൽ പാർട്ടി അംഗത്തെ കുറിച്ചുള്ള ആരോപണത്തെ കുറിച്ച് തങ്ങൾ അറിയുന്നത് ബുധനാഴ്ച മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ലേബർ പാർട്ടി വക്താവ് പറഞ്ഞു.

രാജ്യത്തെ നടുക്കിയ ഹണി ട്രാപ്പിൽ ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബർ ഹണി ട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഒരാൾക്ക് സഹ എംപിമാരുടെ വിവരങ്ങൾ പങ്കുവെച്ചതായി ഒരു ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവർ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റർ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് . നിലവിലെ ഒരു മന്ത്രിയും12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ.