ലണ്ടന്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കാഴ്ച വെച്ചത് അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. പാര്‍ലമെന്റിലെ വലിയ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ ലേബറിന് കഴിഞ്ഞു. നിര്‍ണായകമായ 13 സീറ്റുകള്‍ നേടാനും ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് സാധിച്ചു. എന്നാല്‍ 2017 തെരഞ്ഞെടുപ്പിലെ ലേബറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 1950ലേതിനേക്കാള്‍ മോശമാണെന്നാണ് വിശകലനം പറയുന്നത്.

വോട്ടുകള്‍ സീറ്റുകള്‍ നേടാന്‍ കഴിയുന്ന വിധത്തില്‍ തിരിച്ചുവിടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 40 ശതമാനം വോട്ടുകള്‍ നേടാനായെങ്കിലും 262 സീറ്റുകള്‍ മാത്രമാണ് നേടിയത്. 2010ല്‍ ലഭിച്ചതിനേക്കാള്‍ 4 സീറ്റുകള്‍ അധികം ലഭിച്ചെങ്കിലും ആ വര്‍ഷം ലേബറിന് 29 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2015ല്‍ നേടിയതിനേക്കാള്‍ 10 ശതമാനം വോട്ട് വര്‍ദ്ധിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകള്‍ കൂടി വേണം. കണ്‍സര്‍വേറ്റീവുകളേക്കാള്‍ 55 സീറ്റുകള്‍ക്ക് പിന്നിലാണ് ലേബറിന്റെ സ്ഥാനം.

കാര്യമായി സീറ്റുകള്‍ പിടിക്കാന്‍ കഴിയാതെ വന്നതാണ് തെരേസ മേയ്ക്ക് വീണ്ടും ഡൗണിംഗ് സ്ട്രീറ്റില്‍ അവസരം ലഭ്യമാക്കിയത്. ലേബര്‍ റോഡ്മാപ്പ് എന്ന ലേബര്‍ ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് ആണ് വിശകലനം തയ്യാറാക്കിയത്. പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പഠനം സംഘടിപ്പിച്ചതെന്ന് ലേബര്‍ റോഡ്മാപ്പ് വ്യക്തമാക്കി.