ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കയിൽ മലയാളി മകൻറെ കുത്തേറ്റ് മരണമടഞ്ഞു. ന്യൂ ജഴ്സിയിലെ ബെർഗെൻ കൗണ്ടിയിലുള്ള പരാമുസിൽ 61 വയസുകാരനായ വിരുത്തികുളങ്ങര മാനുവൽ വി. തോമസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് മകനായ മെൽവിൻ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി തന്നെയാണ് ക്രൂര കൃത്യത്തിന് ശേഷം പോലീസിനെ വിളിച്ചു വരുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 32 കാരനായ പ്രതി അവിവാഹിതനാണ്. കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഫെബ്രുവരി 14 -നാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസമായി ജഡം വീട്ടിൽ കിടക്കുകയാണെന്നാണ് പ്രതി മാനുവൽ പോലീസിനോട് പറഞ്ഞത്. മരണമടഞ്ഞ മാനുവൽ വി തോമസിന്റെ ഭാര്യ ലിസി 2021-ൽ മരണമടഞ്ഞിരുന്നു. അതിനുശേഷം അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

അടുത്തടുത്ത ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് യുഎസിലെ മലയാളി സമൂഹം. യുഎസിലെ കാലിഫോർണിയയിൽ 4 അംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ സ്‌നേഹയില്‍ ഡോ.ജി.ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരുടെ മരണവാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മകൻ അച്ഛനെ കൊന്ന വാർത്ത അമേരിക്ക മലയാളികളെ തേടി എത്തിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിർത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല