ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പഠനവൈകല്യമുള്ള ആളുകൾക്ക് പ്രത്യേക പരിചരണം നൽകുന്ന നേഴ്സുമാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ബ്രിട്ടനിലെ എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിലാണെന്ന് നേഴ്സുമാരുടെ സംഘടനയായ റോയൽ കോളജ് ഓഫ് നേഴ്സിങ് മുന്നറിയിപ്പ് നൽകി. 2009-ൽ എൻഎച്ച്എസിൽ ഉണ്ടായിരുന്ന 7,083 പഠനവൈകല്യ നേഴ്സുമാരുടെ എണ്ണം 2026-ൽ 4,768 ആയി കുറഞ്ഞതായി സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഫലമായി ഏകദേശം 15 ലക്ഷം പഠനവൈകല്യമുള്ള ആളുകൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ മേഖലയിലെ നേഴ്സിങ് കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം 40 ശതമാനം കുറഞ്ഞതും ആശങ്ക വർധിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യുകെയിൽ വെറും 490 വിദ്യാർത്ഥികളാണ് പഠനവൈകല്യ നേഴ്സിങ് പഠനം തെരഞ്ഞെടുത്തിട്ടുള്ളത്. തൊഴിൽമേഖലയ്ക്ക് ആവശ്യമായ അംഗീകാരവും പിന്തുണയും ലഭിക്കാത്തതും ജോലി സാഹചര്യങ്ങളിലെ വെല്ലുവിളികളും പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിൽ തിരിച്ചടിയാകുന്നതായി നേഴ്സുമാർ ചൂണ്ടിക്കാട്ടുന്നു.

പഠനവൈകല്യമുള്ളവർക്ക് പൊതുജനങ്ങളെ അപേക്ഷിച്ച് ശരാശരി 20 വർഷത്തോളം കുറവായ ആയുസ്സും കൂടുതൽ ആരോഗ്യ അസമത്വങ്ങളും നേരിടേണ്ടി വരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളിൽ ആരോഗ്യപരിചരണ ലഭ്യത കുറവായതിനാൽ ഒഴിവാക്കാനാകുമായിരുന്ന ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും വർധിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ പഠനവൈകല്യ നേഴ്സിങ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപവും നിയമനവും ഉറപ്പാക്കണമെന്ന് റോയൽ കോളജ് ഓഫ് നേഴ്സിങ്ങും മെൻകാപ് സംഘടനയും സർക്കാരിനോട് ആവശ്യപ്പെട്ടു.











Leave a Reply