ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ആദ്യമായി പൊതുജനത്തിന് പ്രതിരോധ കുത്തിവയ്പ്പ് നൽകി കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ വൻ വിജയം നേടിയ രാജ്യമാണ് ബ്രിട്ടൻ . പക്ഷേ എന്നിട്ടും രാജ്യം ഇപ്പോൾ ഒമിക്രോൺ ഭീതിയിലാണ്. പ്രതിദിന രോഗവ്യാപനം രണ്ടുലക്ഷം കടന്നതിൻെറ ഞെട്ടലിലാണ് രാഷ്ട്രീയനേതൃത്വവും ആരോഗ്യ പ്രവർത്തകരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത വിമർശനങ്ങളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭരണനേതൃത്വവും നേരിടുന്നത്.

മുന്നോട്ട് ഉള്ള നാളുകളിൽ രാജ്യത്തിൻറെ കോവിഡ് പ്രതിരോധത്തിൻെറ പദ്ധതികൾ എന്തൊക്കെയായിരിക്കണം എന്നതിൽ ആരോഗ്യ വിദഗ്ധരുടെ ഇടയിൽ തന്നെ ഏകാഭിപ്രായമില്ല . ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിൻ എടുത്താൽ പോലും അടുത്തതായി വരുന്ന കോവിഡ് വകഭേദത്തെ നേരിടാൻ അത് ഫലപ്രദമാണോ എന്ന കാര്യത്തിൽ ആരോഗ്യവിദഗ്ധർക്കിടയിൽ കടുത്ത ആശങ്കയുണ്ട്.

ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിക്കുന്നത് വരെ നാലാമത്തെ ബൂസ്റ്റർ ഡോസ് പുറത്തെടുക്കാൻ പാടില്ലെന്ന് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി ചെയർമാൻ സർ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾ എല്ലാ മുതിർന്നവരേയും ലക്ഷ്യം വയ്ക്കുന്നതിന് പകരം ആരോഗ്യപരമായി ദുർബലരായവരെ മാത്രം ഉൾക്കൊള്ളിക്കുന്നതാണ് ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ സുഗമമായി പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നതിൽ യുകെ ഇതുവരെ 114 ദശലക്ഷം ഫൈസറിൻെറയും മോഡേണയുടെയും വാക്സിനുകൾക്കാണ് ഓർഡർ ചെയ്തിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള കരുതൽശേഖരമായാണ് ഇവ ഓർഡർ ചെയ്തിരിക്കുന്നതെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണ ആയിട്ടില്ല.