ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തെ തുടർന്ന് എണ്ണവില 100 ഡോളർ കടന്നു . ഇതോടെ ലോക വിപണിയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും യുകെയിലേക്ക് എണ്ണയോ ഗ്യാസോ ലഭിക്കുന്നതിൽ ഉടൻ ഭീഷണി ഇല്ലെന്ന് ബ്രിട്ടീഷ് മന്ത്രി സ്റ്റീവ് റീഡ് വ്യക്തമാക്കി. സ്ഥിതിഗതികൾ ആശങ്കാജനകമാണെങ്കിലും “ഇപ്പോൾ അനാവശ്യ ഭയം വേണ്ടെന്നും സർക്കാർ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം എത്രകാലം നീളുമെന്ന് വ്യക്തമല്ലെന്ന് മന്ത്രി പറഞ്ഞു. ചിലപ്പോൾ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കാനും ദീർഘകാലം തുടരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ജനങ്ങളുടെ ആശങ്ക കുറയ്ക്കാൻ ലണ്ടനിൽ പ്രസംഗിക്കാൻ തയ്യാറെടുക്കുകയാണ്. മധ്യപൂർവേഷ്യയിലെ സംഭവങ്ങൾ കാരണം ജീവിതച്ചെലവ്, ജോലി, വൈദ്യുതി-ഗ്യാസ് ബില്ലുകൾ എന്നിവയെ കുറിച്ച് ജനങ്ങൾ ആശങ്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെതിരെ നടന്ന ആക്രമണങ്ങൾക്കു പിന്നാലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് ഭാഗത്ത് സംഘർഷം ശക്തമായതോടെ എണ്ണവില കുത്തനെ ഉയർന്നതാണ് വിപണിയെ ആശങ്കയിലാഴ്ത്തിയത്. എന്നാൽ യുകെയിൽ ഇപ്പോൾ മതിയായ എണ്ണയും ഗ്യാസും സംഭരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം അന്താരാഷ്ട്ര പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ സോളാർ തുടങ്ങിയ ഊർജ മേഖലയിലേയ്ക്ക് കൂടുതൽ മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.











Leave a Reply