ലണ്ടന്‍: ഇംഗ്ലണ്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി അനുവദിച്ചിട്ടുളള ലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരെ സഹായിക്കാന്‍ വേണ്ടി അനുവദിക്കുന്ന പണമാണ് പ്രാദേശിക ഭരണകൂടങ്ങള്‍ തടഞ്ഞ് വയ്ക്കുന്നത്. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. പാവങ്ങള്‍ക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റുമായി അനുവദിക്കുന്ന പണത്തിന്റെ പകുതി പോലും പ്രാദേശിക ഭരണകൂടങ്ങള്‍ ചെലവഴിക്കുന്നില്ല.
ഇത് കാരണം പലരും സന്നദ്ധ സംഘടനകളുടെ സഹായം തേടുകയാണ്. ഭക്ഷണത്തിനായി ഇവര്‍ക്ക് ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇംഗ്ലണ്ടിലെ ധനിക മേഖലയിലുളള പ്രാദേശിക കൗണ്‍സിലുകള്‍ ഇവരുടെ പദ്ധതി വിഹിതത്തിന്റെ 62 ശതമാനവും ചെലവിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് നല്‍കുന്ന 45 ശതമാനം പണത്തിലെ 25 ശതമാനം മാത്രമാണ് ചെലവിടുന്നത്.

ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും ആവശ്യമുളളതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ സമ്മതിക്കുന്നു. എന്നാല്‍ ഫണ്ടിംഗിലുളള വീഴ്ചയാണ് ഇതിന് കാരണമെന്നാണ് ഇവരുടെ വാദം.