ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ യുകെയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടതിന്റെ അഞ്ചാം വാർഷികം ആചരിച്ചു. രാജ്യത്ത് ഉടനീളം നൂറുകണക്കിന് പരിപാടികൾ ആണ് നടന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തവർ വികാര നിർഭരമായി കണ്ണീരോടെയാണ് സംസാരിച്ചത്.
കോവിഡ് -19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോൾ പലർക്കും ഒരിക്കലും ആശ്വാസം ലഭിക്കാത്ത അഗാധമായ ദുഃഖവും നഷ്ടവും ഉണ്ടെന്ന് അറിയാമെന്ന് അനുസ്മരണത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. മരിച്ചവരിൽ ഉൾപ്പെടുന്ന 3000 പേരുടെ ഫോട്ടോ പ്രദർശനവും നടന്നു. ഇത് യുകെയിലെ മരണസംഖ്യയുടെ 1 ശതമാനം മാത്രമാണെന്ന് സംഘാടകർ പറഞ്ഞു. പരിപാടികളുടെ ഭാഗമായി തെംസ് നദിയിൽ പൂക്കൾ സമർപ്പിക്കുകയും അഗ്നിശമന ബോട്ട് വാട്ടർ സല്യൂട്ട് നടത്തുകയും ചെയ്തു.
കോവിഡ് കാലഘട്ടം യുകെ മലയാളികൾക്കും ദുരിതം നിറഞ്ഞ സമയമായിരുന്നു. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് കടുത്ത അശാന്തിയിലൂടെയായിരുന്നു ഓരോ കുടുംബവും കടന്നുപോയത്. അതിലുപരി കേരളത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഉറ്റവരെ ഒരു നോക്ക് കാണാൻ പോലും പലർക്കും സാധിച്ചില്ല. ആ സമയത്ത് സ്വാഭാവിക മരണം സംഭവിച്ച തങ്ങളുടെ ബന്ധുക്കളെ പി പി ഇ കിറ്റണിഞ്ഞ് ഒരു നിമിഷം മാത്രം കണ്ട് കണ്ണീരോടെ മടങ്ങുന്ന യുകെ മലയാളികളുടെ ചിത്രങ്ങൾ കടുത്ത വേദന ഉളവാക്കുന്നതായിരുന്നു.
Leave a Reply