ചരിത്രപ്രസിദ്ധമായ സ്കോട്ട്ലാൻഡ് യാഡിന്റെ ഉദ്‌ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോൾഡിങ്സിന് യുകെയിൽ 2800 കോടി രൂപയുടെ (300 ദശലക്ഷം പൗണ്ട്) നിക്ഷേപമായി. ചരിത്രമുറങ്ങുന്ന ഈ മന്ദിരത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഈ മാസം അഞ്ചിനു നടന്നു. അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്കോട്ട്ലാൻഡ് യാഡ്  9 മുതലാണു സന്ദർശകർക്കായി തുറന്നു കൊടുക്കുക.

2015 ൽ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വന്റി 14 ഹോൾഡിങ്സ് സ്വന്തമാക്കിയത്. അതിനു ശേഷം 512 കോടി രൂപ ചിലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ട്വന്റി 14 ഹോൾഡിങ്സ് പൂർത്തിയാക്കിയത്. ഇതിനൊപ്പം എഡിൻബർഗിലെ വാൾഡ്‌റോഫ് അസ്റ്റോറിയ ദി കലിഡോണിയൻ 2018 ലും സ്വന്തമാക്കി. വെസ്റ്റ് മിന്സ്റ്ററിൽ സെയ്ന്റ് ജെയിംസിലാണ് സ്കോട്ട്ലാൻഡ് യാഡ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടൽ ഹയാത്ത് ബ്രാൻഡിന്റേതാണ്. 1910 ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് ഓഫിസായും റോയൽ പൊലീസ് കാര്യാലയമായും പ്രവർത്തിച്ച ഹോട്ടൽ ചാൾസ് ഡിക്കിൻസ്, സർ ആർതർ കോനൻ ഡോയൽ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടി. തുഡോർ കാലഘട്ടത്തിൽ സ്കോട്ട്ലാൻഡ് സന്ദർശിക്കുന്ന രാജാക്കൻമാരുടെ താമസകേന്ദ്രമായും യാഡ് വർത്തിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നാണു ലണ്ടനെന്നും ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാഡ് പ്രൗഢമായ ഒരു ചരിത്രത്തെ അടയാളപ്പെടുത്തുന്നതുമാണെന്നു ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഗ്രേറ്റ് സ്കോട്‌ലാൻഡ് യാഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അവിടുത്തെ ആതിഥ്യമാസ്വദിക്കാൻ ക്ഷണിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേർത്തു. എഡ്‌വാഡിയൻ – വിക്ടോറിയൻ വാസ്തു ശിൽപ മാതൃകയിൽ 93,000 ചതുരശ്ര അടി വലിപ്പത്തിൽ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്കെല്ലാമായി രണ്ടു ബെഡ്‌റൂം ടൗൺഹൗസ് വിഐപി സ്യൂട്ടുമെല്ലാം ഉൾക്കൊള്ളുന്നതാണ് ഹോട്ടൽ. 120 സീറ്റുകളുള്ള കോൺഫറൻസ് റൂമും ഇതിന്റെ പ്രത്യേകതയാണ്. സ്കോട്ട്ലാൻഡ് യാഡ് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിർമിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവന്നതാണ്. അസംഖ്യം കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ നിർമ്മിതിയുടെ കീർത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവർത്തനമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.വിഖ്യാത ഷെഫ് റോബിൻ ഗില്ലിന്റെ നേതൃത്വത്തിൽ വിശേഷപ്പെട്ട ബ്രിട്ടീഷ് ഭക്ഷണ വിഭവങ്ങളടക്കം ശ്രേഷ്ഠമായ ഭക്ഷണ പാനീയങ്ങളാണ് ഇവിടെ സന്ദർശകർക്ക് വിളമ്പുക. ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിർത്തി കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് പ്രസിഡന്റ് പീറ്റർ ഫുൽടൻ പറഞ്ഞു. ലുലു ഗ്രൂപ്പ് നൽകിയ വിശ്വാസത്തിനു നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുകെയിലെ പ്രിസൺ ആർട്ട് ചാരിറ്റി ട്രസ്റ്റായ കോസ്റ്റ്‌ലറുമായി ചേർന്നാണു ഹോട്ടൽ പ്രവർത്തിക്കുന്നത്.