ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസ് :- ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനു അഞ്ചുവർഷം കൂടി വീണ്ടും ഭരണത്തുടർച്ച ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എതിരാളി മറീൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോൺ വീണ്ടും പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്നിരിക്കുന്നത്. 58.55 ശതമാനം വോട്ടുകൾ മാക്രോൺ നേടിയപ്പോൾ, 41.45 ശതമാനം വോട്ടുകൾ മാത്രമാണ് ലെ പെന്നിന് നേടാനായത്. മാക്രോണിനോട് പരാജയം സമ്മതിക്കുമ്പോഴും, തന്റേത് ഉജ്ജല വിജയമാണെന്ന് ലെ പെൻ അവകാശപ്പെട്ടു. താൻ ഉയർത്തി കാട്ടിയ നാഷണൽ റാലിയുടെ ആശയങ്ങളുടെ വിജയമാണ് തനിക്ക് ലഭിച്ച വോട്ട് ശതമാനത്തിലുള്ള വൻ വർദ്ധനവെന്ന് ലെ പെൻ മാധ്യമങ്ങളോട് പറഞ്ഞു. മാക്രോണിന്റെ വിജയത്തിൽ ലോകനേതാക്കൾ എല്ലാവരും തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചു. വലതുപക്ഷ ചിന്തയുള്ള ലെ പെന്നിന്റെ വിജയം ഫ്രാൻസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ഭയപ്പെട്ടിരുന്ന യൂറോപ്യൻ നേതാക്കൾക്ക് എല്ലാവർക്കും തന്നെ മാക്രോണിന്റെ വിജയം ആശ്വാസകരമായി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും മാക്രോണിന്റെ വിജയത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയും തന്റെ അടുത്ത സുഹൃത്തിന്റെ വിജയത്തിലുള്ള ആശംസകളും സന്തോഷവും മാധ്യമങ്ങളോട് അറിയിച്ചു. ജീവിത ചിലവുകളുടെ വർദ്ധനവും ഉക്രൈൻ യുദ്ധവുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ ഘടകങ്ങളായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.