ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ അ‍ഞ്ചുപേരെ കൃഷിയിടത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് നടുക്കുന്ന സംഭവം. കൃഷിയിടത്തിൽ പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 5 പേരെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴി കുത്തി മൂടി എന്നാണ് നിഗമനം. മൃതദേങ്ങൾ എല്ലാം നഗ്നമാക്കിയ നിലയിലായിരുന്നു.

45 വയസുള്ള മമത ഇവരുടെ മക്കളായ 21 വയസുള്ള രൂപാലി, 14 വയസുള്ള ദിവ്യ. ഇവരുടെ ബന്ധുക്കളായ മറ്റ് രണ്ട് പെൺകുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെയ് 13നാണ് ഇവരെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുട് എന്ന യുവാവും ഇയാളുടെ സംഘവുമാണ് ഇവരെ െകാന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കൂടിയാണ് അറസ്റ്റിലായ യുവാവ്.

കൃഷിയിടത്തിൽ പത്തടി താഴ്ചയിൽ കുഴിയെടുത്ത്, സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്നും വസ്ത്രങ്ങൾ മാറ്റിയ ശേഷം ഇത് കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹം വേഗം അഴുകാൻ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നും െപാലീസ് വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവച്ചത്. സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയാറായതോടെ .യുവതി പ്രശ്നമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ ഫോൺകോൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഇവരെ മാറി മാറി ചോദ്യം ചെയ്തതോടെ നടുക്കുന്ന കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.