വിജയ് ബാബുവിനെതിരെ നടപടിക്കായി അമ്മ ഭാരവാഹി യോഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച് നടന്‍ ലാല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്.

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോഗത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു.

എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ശക്തമായ ആവശ്യമാണ് വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനില്‍ക്കാതായി.

നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ അമ്മ സംഘടനയില്‍ രൂക്ഷ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം അത് തള്ളിയതില്‍ കടുത്ത അമര്‍ഷം. പാര്‍വതി അമ്മക്ക് രാജി കത്ത് നല്‍കി. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും ഈ വിഷയത്തില്‍ അമര്‍ഷമുണ്ട്.

വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി.വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് ‘അമ്മ’യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

അമ്മയുടെ പത്രക്കുറിപ്പ്’

തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതായി ശ്രീ. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.’

കത്തില്‍ വിജയ് ബാബു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാല്‍ ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

‘അമ്മ’ ഐസിസിയിലെ വനിതാ അംഗങ്ങളില്‍ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് വിജയ് ബാബുവിന് അനൂകൂല നിലപാടെടുത്തത്. ചിലര്‍ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു.