ലിവർപൂൾ: താന്‍ ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിലെ  ഡിമെന്‍ഷ്യാ രോഗിയായ 78 വയസുള്ള വയോവൃദ്ധയെ ലൈംഗിക പീഡനത്തിനിരയാക്കിയ മലയാളിക്ക് ബ്രിട്ടനില്‍ 20 മാസം തടവു ശിക്ഷ. ലിവര്‍ പൂളിലെ വെസ്റ്റ് ഡെര്‍ബിക്കു സമീപം താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോളമന്‍ തോമസാണു (46) ബ്രിട്ടനിലെ മലയാളി സമൂഹത്തിനാകെ അപമാനകരമായ കുറ്റകൃത്യത്തിലൂടെ ജയില്‍ശിക്ഷയ്ക്കു വിധേയനായത്. നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്തിരുന്ന സോളമന്‍ രാത്രി രണ്ടുമണിയോടെ ഡിമന്‍ഷ്യാ രോഗിയായ വൃദ്ധയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു കേസ്.

ഈ സമയം വൃദ്ധയുടെ മുറിയിലെ മോഷന്‍ സെന്‍സര്‍ അലാം ഓഫാക്കിയിരുന്നതായും കണ്ടെത്തി. സഹപ്രവര്‍ത്തകയായ യുവതിയാണു സംഭവം നേരില്‍കണ്ടു മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഈ ജീവനക്കാരി വൃദ്ധയുടെ മുറിയില്‍ ചെന്നപ്പോള്‍ ഇവര്‍ ഇരിക്കുന്ന അവസ്ഥയിലും സോളമന്‍ അര്‍ദ്ധ നഗ്നനായി ഇവരുടെ മുന്‍പില്‍ മുട്ട് കുത്തി നില്‍ക്കുന്നതായും കാണുകയായിരുന്നു. വൃദ്ധയുടെ നൈറ്റ് ഗൌണ്‍ അഴിച്ച് മാറ്റിയിരുന്നതായും ഇവര്‍ പറഞ്ഞു. തന്നെ കണ്ട ഉടന്‍ തന്നെ സോളമന്‍ മുറി വിട്ടു പുറത്ത് പോയതായും ഇവര്‍ അറിയിച്ചു.

പിന്നീട് ഇക്കാര്യം ആരോടും പറയരുത് എന്ന് സോളമന്‍ തന്നോട് യാചിച്ചതായും ഇവര്‍ പോലീസിനു മൊഴി നല്‍കി. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യം ആയതിനാല്‍ ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയപ്പോള്‍ സോളമന്‍ ആരോപണം നിഷേധിച്ചെങ്കിലും വൃദ്ധയുടെ മാറിടത്തില്‍നിന്നു ലഭിച്ച ഉമിനീരെന്നു കരുതുന്ന സ്രവം സോളമന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിശദീകരിച്ചു. എല്ലാത്തരം പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാക്കി ആറുമാസം മുമ്പാണ് സോളമന്‍ വെസ്റ്റ് ഡെര്‍ബിയിലെ ‘ലൌ ടു കെയര്‍’ എന്ന നഴ്‌സിങ് ഹോമില്‍ ജോലിക്കു കയറിയത്.

മൂന്നു കുട്ടികളുടെ പിതാവാണു സുവിശേഷ പ്രസംഗകന്‍ കൂടിയായ സോളമന്‍. സംഭവത്തിനുശേഷം രോഗിയായ വൃദ്ധയുടെ കളിചിരികള്‍പോലും കുറഞ്ഞതായും ഏഷ്യന്‍ ഡോക്ടര്‍മാരോടുപോലും അവര്‍ സംശയത്തോടും ആശങ്കയോടുംകൂടെയാണ് ഇടപെടുന്നതെന്നും വൃദ്ധയുടെ മകള്‍ പറഞ്ഞു. 20 മാസത്തെ ജയില്‍ശിക്ഷയ്ക്കു പുറമേ, ലൈംഗിക അതിക്രമം നടത്തുന്നവരുടെ പട്ടികയില്‍ പത്തുവര്‍ഷത്തേക്കു സോളമന്റെ പേരു ചേര്‍ക്കാനും ജഡ്ജി എലിസബത്ത് നിക്കോള്‍സ് വിധിന്യായത്തില്‍ നിര്‍ദേശിച്ചു.

Also read:

നോട്ടിംഗ്ഹാം മലയാളിയുടെ മരണത്തിനിടയാക്കിയ റോഡപകടം: ട്രക്ക് ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അപകടകാരണം മോട്ടോര്‍വേയില്‍ ട്രക്ക് നിര്‍ത്തിയിട്ട് ഉറങ്ങിയത്.