ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാനസികാരോഗ്യ വിഭാഗത്തിലെ നേഴ്‌സായ കസീമ അഫ്‌സൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗിയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഇരുപത്തഞ്ചുകാരനായ രോഗി തൻെറ വസ്ത്രത്തിൽ നിന്നുള്ള ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കസീമയെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ മറ്റ് ജീവനക്കാർ എത്തി രക്ഷപെടുത്തിയപ്പോഴേക്കും കസീമയുടെ ബോധം നഷ്‌ടമായിരുന്നു. വെസ്റ്റ് ബ്രോംവിച്ചിലെ ഹെൽത്ത് ലെയ്ൻ ഹോസ്പിറ്റലിലെ വാർഡിൽ രോഗിയെ പ്രവേശിപ്പിച്ചപ്പോൾ നിരീക്ഷണ സമയത്ത് രോഗിയുടെ മുറിയിൽ രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണം എന്നതാണ് നിയമം. പ്രത്യേകിച്ചും രോഗി ജനിച്ചത് സ്ത്രീ ആയിട്ടാണെങ്കിലും പുരുഷനായാണ് തിരിച്ചറിയുന്നത്. കൂടാതെ സ്വയം ഉപദ്രവിക്കാൻ സാധ്യത രോഗി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങളിൽ നിരീക്ഷണ സമയം രണ്ട് നേഴ്‌സുമാർ (ഒരു മേൽ നേഴ്സും ഒരു ഫീമെയിൽ നേഴ്സും) ഉണ്ടായിരിക്കേണ്ടതാണ്.

രോഗി ശുചിമുറി ഉപയോഗിക്കുമ്പോഴും വസ്ത്രം മാറ്റുമ്പോഴും ഉള്ള സമയങ്ങളിൽ മെയിൽ നേഴ്‌സിൻ്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇത്തരം സാഹചര്യങ്ങളിൽ മെയിൽ നേഴ്‌സിനെ മുറിയിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന തരത്തിൽ പരിചരണ പദ്ധതി പരിഷ്കരിക്കുകയായിരുന്നു. നേഴ്‌സായ കസീമയെ ഒറ്റയ്ക്ക് കിട്ടാൻ പ്രതി ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം കഴുത്തിൽ ചരട് ചുറ്റുകയായിരുന്നു. വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ കൊലപാതകശ്രമത്തിന് രോഗിയായ കീഫർ സട്ടൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മെയ് 23 ന് പ്രതിക്ക് കുറഞ്ഞത് 13 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

കോടതി വിചാരണയിൽ നേഴ്‌സുമാർ, ആശുപത്രി രോഗികൾ, പൊതുജനങ്ങൾ എന്നിവർക്കെതിരെ സട്ടൺ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം കസീമ രോഗിയുടെ ആക്രമണ ചരിത്രത്തെ പറ്റി അറിഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ തൻ ഒറ്റയ്ക്ക് മുറിയിൽ പോവില്ലായിരുന്നുവെന്ന് അവർ പറയുന്നു. നേഴ്‌സായ കസീമ അഫ്സൽ മുമ്പ് അവളുടെ സഹോദരി അരീമ നസ്രീനോടൊപ്പം വാൽസാൽ മാനർ ഹോസ്പിറ്റലിൽ ജോലി ചെയ്‌തിരുന്നു. പകർച്ചവ്യാധിയുടെ ആദ്യ ആഴ്ചകളിൽ കോവിഡ് ബാധിച്ച് സഹോദരിയുടെ മരണത്തെ തുടർന്ന് കസീമ മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറുകയായിരുന്നു.