ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നേഴ്സുമാരുടെ ശമ്പളത്തെ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി ഗൗരവമായി ചർച്ച നടത്തി ഫല പ്രാപ്തിയിൽ എത്തിയാൽ ഉടൻ തന്നെ സമരം പിൻവലിക്കുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മേധാവി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. എന്നാൽ ശമ്പള ചർച്ച നടത്തേണ്ടത് സർക്കാരിൻറെ ജോലിയല്ല എന്നാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രതികരിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിലെ സമരം ഡിസംബർ 15, 20 തീയതികളിലാണ്. നേഴ്സുമാർക്ക് 5% എങ്കിലും ശമ്പള വർദ്ധനവ് നൽകണമെന്ന ആവശ്യമാണ് നേഴ്‌സിങ് യൂണിയൻ മുൻപോട്ട് വയ്ക്കുന്നത്.

എന്നാൽ സർക്കാരുമായി ചർച്ച നടത്താനുള്ള തങ്ങളുടെ നീക്കം അഞ്ചു തവണ നിരസിക്കപ്പെട്ടതായി പാറ്റ് ക്‌ഹ്ളൻ പറഞ്ഞു. സമരം നേഴ്സുമാരുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ അല്ല മറിച്ച് അവരുടെ ദൈനംദിന ജീവിത ചിലവുകളെ നേരിടാനാണ് എന്ന് അവർ പറഞ്ഞു. തങ്ങളോടോ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്ന സ്വതന്ത്ര സംഘടനയായ അക്കാസ് വഴിയോ ചർച്ചകൾ ഉടൻ നടത്തണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

അടിയന്തര സേവനങ്ങളും കിഡ്നി ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളും സമര സമയത്ത് ലഭ്യമായിരിക്കുമെന്നാണ് ഔദ്യോഗികമായി എൻ എച്ച് എസ് അറിയിച്ചിരിക്കുന്നത്. ട്രേഡ് യൂണിയൻറെ നിയമങ്ങൾ പ്രകാരം പണിമുടക്ക് സമയത്തും ജീവൻ രക്ഷിക്കാനുള്ള അടിയന്തര സേവനങ്ങൾ നൽകേണ്ടതുണ്ട്. ശൈത്യകാലത്തോടനുബന്ധിച്ച് ഉള്ള ആരോഗ്യപ്രശ്നങ്ങളും ഇൻഫ്ലുവൻസ ബാധിതരായ രോഗികളുടെ ഉയർന്ന എണ്ണവും എൻഎച്ച്എസിനെ വൻ സമ്മർദത്തിൽ ആക്കിയിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ആയ പ്രൊഫസർ പോവിസ് പറഞ്ഞു.