പത്തനംതിട്ടയിൽ ഭാര്യയുടെ കൈകൾ വെട്ടിയ കേസ് ആസൂത്രിതമെന്ന് പൊലീസ്.
വിദ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയത് അടുക്കള വഴി. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.

അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽ വച്ചാണ് വിദ്യയെ വെട്ടിയത്. പ്രതി സന്തോഷ് സംശയ രോഗിയാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് വിദ്യയുടെ വായ കുത്തി കീറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്താൻ തന്നെയാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം വിദ്യയുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. അറ്റുപോയ കൈകൾ തന്നിച്ചേർത്തു. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റിരുന്നു . കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.