ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മരിച്ച അമ്മയുടെ മൃതദേഹം ഏകദേശം മൂന്ന് വർഷത്തോളം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ച് അവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ കേസിൽ 60-കാരന് ബ്രിട്ടനിൽ ജയിൽശിക്ഷ. വെയിൽസിലെ പോർത്ത്കോൾ സ്വദേശിയായ ക്രിസ്റ്റഫർ ഫിലിപ്സിനെയാണ് കോടതി രണ്ട് വർഷവും നാല് മാസവും തടവിന് ശിക്ഷിച്ചത്.

2023-ൽ 89-ാം വയസ്സിൽ മരിച്ച അമ്മ സിൽവിയ ഫിലിപ്സിന്റെ മൃതദേഹം വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ചെസ്റ്റ് ഫ്രീസറിലായിരുന്നു ഇയാൾ സൂക്ഷിച്ചിരുന്നത്. അമ്മയുടെ മരണം അധികൃതരെ അറിയിക്കാതെ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണവും സർക്കാർ ആനുകൂല്യങ്ങളും ഉൾപ്പെടെ £78,000-ത്തിലധികം തുക ഇയാൾ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഡോക്ടർമാർക്ക് സിൽവിയയെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ നഷ്ടപ്പെടുത്താൻ മനസ്സൊന്നുമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് മൃതദേഹം സൂക്ഷിച്ചതെന്നുമാണ് ക്രിസ്റ്റഫർ പോലീസിനോട് പറഞ്ഞത്. നിയമാനുസൃത സംസ്കാരം തടസ്സപ്പെടുത്തലും തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.











Leave a Reply