രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ വീട്ടുകാർ കൊലപ്പെടുത്തി. 28കാരനായ ഹേമന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹേമന്ദിന്റെ ഭാര്യ അവന്തി റെഡ്ഡിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 24 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.

വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽ വച്ച് കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അവന്തി റെഡ്ഡിയുടെ പിതാവ് ഡി. ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്.