മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയും ഡി.എം.കെ.നേതാവ് എം.കെ സ്റ്റാലിനും ഇക്കാര്യത്തില്‍ നേരിട്ടുചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എച്ച്. വസന്തകുമാര്‍  പറഞ്ഞു.

മറ്റൊരിടത്തു നിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. ജൂലൈ ഇരുപത്തിനാലിന് തമിഴ്നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരും. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ചു മൂന്നുവീതം സീറ്റുകള്‍ അണ്ണാഡി.എം.കെ. ഡി.എം.കെ സംഖ്യങ്ങള്‍ക്ക് ലഭിക്കും. ഡി.എംകെ. സഖ്യത്തിനു ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 91 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ അംഗമായ മന്‍മോഹന്‍ സിങിന്റെ കാലാവധി വെള്ളിയാഴ്ചയോടെ തീരും. അവിടെ നിന്ന് വീണ്ടും സഭയിലെത്തിക്കാന്‍ വേണ്ട എം.എല്‍.എമാരുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം

രാജ്യസഭാ സീറ്റിന് പകരം അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റു വിട്ടുനല്‍കാമെന്നാണ് കോണ്‍ഗ്രസ് ഡി.എം.കെയ്ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം.കോണ്‍ഗ്രസിനു ഏഴു എം.എല്‍.എമാര്‍ മാത്രമാണ് തമിഴ്നാട് നിയമസഭയിലുള്ളത്.