സ്വന്തം ലേഖകൻ

യു കെ :- കൊറോണ ബാധ മൂലം പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുവാൻ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം തള്ളി ട്രഷറി മിനിസ്റ്റർ. വാക്സിനും മറ്റും ലഭ്യമായതോടെ സാമ്പത്തിക മേഖല വളർന്നു കൊണ്ടിരിക്കുകയാണെന്നും ടാക്സുകൾ വർദ്ധിപ്പിക്കേണ്ട ആവശ്യം വരില്ലെന്നും ട്രഷറിയുടെ ഫിനാൻഷ്യൽ സെക്രട്ടറി ആയിരിക്കുന്ന ജെസ്സേ നോർമൻ അറിയിച്ചു. മാർച്ചിലെ ബഡ് ജറ്റിൽ കോർപ്പറേഷൻ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള ചാൻസലർ റിഷി സുനക്കിന്റെ തീരുമാനത്തിന് വൻ പ്രതിഷേധങ്ങൾ നേരിട്ടതിനെ തുടർന്നാണ് ട്രഷറി സെക്രട്ടറി ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ പൊതു സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള അക്ഷീണ യജ്ഞത്തിലാണ് ചാൻസലർ. 400 ബില്ലിനോളം പൗണ്ട് ഈ വർഷം കടമായി ആവശ്യം വരും എന്നാണ് നിഗമനം.

ക്യാബിനറ്റ് മിനിസ്റ്റർമാർ മിക്കവരും ടാക്സ് വർദ്ധിപ്പിക്കുന്നതിനെ ശക്തമായി എതിർത്തിരിക്കുകയാണ്. പ്രോപ്പർട്ടി ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയും, കൗൺസിൽ ടാക്സും നിർത്തലാക്കണമെന്ന ആവശ്യമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

പ്രോപ്പർട്ടി ടാക്സ് മാർച്ചിലെ ബഡ്ജറ്റിൽ ഉണ്ടാവാൻ സാധ്യതയില്ല എന്ന നിഗമനമാണ് പുറത്തുവരുന്നത്. കൊറോണ ബാധ മൂലം പ്രതിസന്ധിയിലായിരിക്കുന്നവർക്ക് ഗവൺമെന്റ് സഹായം നീട്ടാനുള്ള തീരുമാനവും ബഡ്ജറ്റിൽ ഉണ്ടാകും. എന്നാൽ കോർപ്പറേഷൻ ടാക്‌സും മറ്റും വർധിപ്പിക്കാനുള്ള തീരുമാനം ചിലപ്പോൾ ഉണ്ടാവും എന്നാണ് നിഗമനം.