ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ അടുത്ത തലവൻ ആരായിരിക്കും? സഭാംഗങ്ങൾക്കിടയിലെ സജീവ ചർച്ചാവിഷയമാണിത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ തക്കവിധം ആത്മീയവും നേതൃത്വപരവുമായ കഴിവുകൾ ഒത്തിണങ്ങിയ ഒരു നേതൃത്വത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് നിലവിലെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ടിലിന്റെ പേര് സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ബ്രിട്ടനിലെ സഭാഗങ്ങൾക്കിടയിലും ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു . അതിൻറെ പ്രധാന കാരണം മാർ ജോസഫ് കലറങ്ങാടിന്റെ പകരക്കാരനായി പാലാ രൂപതയെ നയിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയോഗിക്കപ്പെടും എന്ന സൂചനകളാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നത് മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ ആയിരുന്നു രൂപതയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നത്.

ജനുവരി 8 മുതൽ 13 വരെ നടക്കുന്ന സിനഡിലെ പ്രധാന അജണ്ട പുതിയ മേജർ ബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിനഡിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വോട്ടവകാശമുള്ള ബിഷപ്പുമാരിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ നേടുന്നയാളാണ് ആർബിഷപ്പ് പദവിയിലെത്തുക.

പ്രതിസന്ധി കാലത്ത് സഭയെ നയിക്കാൻ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ മേജർ ആർച്ച് ബിഷപ്പ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് ഫലത്തിന് പോപ്പിന്റെ അംഗീകാരം ലഭിച്ചാൽ സിനഡിന്റെ സമാപന ദിവസമായ ജനുവരി 13-ാം തീയതി കേരളത്തിലും റോമിലും ഒരേസമയം ആർച്ച് ബിഷപ്പ് ആരാണെന്ന പ്രഖ്യാപനം നടത്തപ്പെടും .