സെക്കൻണ്ടറി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിൽ, അഞ്ചിൽ മൂന്ന് വിദ്യാർഥികളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരോ, അങ്ങനെയുള്ളവരുമായി നേരിട്ട് ബന്ധമുള്ളവരോ ആണെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ രോഗികൾക്കായുള്ള ചാരിറ്റി സംഘടനയായ ‘മൈൻഡ് ‘ നടത്തിയ സർവേയിലാണ് , 11 മുതൽ 19 വയസ്സു വരെയുള്ളവരിൽ, ഏഴിൽ ഒരു ശതമാനം വിദ്യാർഥികളുടെയും മാനസികാരോഗ്യ നില മോശമാണെന്ന കണ്ടെത്തലുകൾ. എന്നാൽ പകുതിയിലധികം വിദ്യാർത്ഥികളും തങ്ങളുടെ പ്രശ്നപരിഹാരത്തിനായി അധ്യാപകരുടെയും, സ്റ്റാഫിന്റെയും സഹായം തേടാൻ ധൈര്യമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അഞ്ചിൽ രണ്ട് ശതമാനം മാനസിക പ്രശ്നമുള്ള വിദ്യാർഥികൾക്കും എവിടെനിന്നാണ് സഹായം തേടേണ്ടതെന്ന അറിവില്ല.

മാനസിക രോഗികൾക്ക് വേണ്ടതായ സഹായങ്ങൾ നൽകുന്ന സംഘടനയാണ് ‘മൈൻഡ്’. 12000 വിദ്യാർഥികൾക്കിടയിൽ അവർ നടത്തിയ സർവേ റിപ്പോർട്ടുകൾ വെളിവാക്കുന്നത്, യുവ സമൂഹം അനുഭവിക്കുന്ന കഠിന സമ്മർദ്ദങ്ങളെയാണ്. എന്നാൽ യുവാക്കളിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും, ഇതിനെ ചെറുത്ത് നിൽക്കുവാൻ വേണ്ടതായ പിന്തുണ ലഭിക്കുന്നില്ലെന്നും, സഹായങ്ങൾ ലഭിക്കുന്നവർക്ക് അത് ശരിയായ രീതിയിലല്ല നൽകപ്പെടുന്നതെന്നും ചാരിറ്റി സംഘടനയുടെ ചെയർമാനായ ലൂയിസ് ക്ലാർക്‌സൺ രേഖപ്പെടുത്തി.

എന്നാൽ സ്കൂളുകളെ മാത്രം കുറ്റപ്പെടുത്താനാവില്ല. കുട്ടികൾക്ക് വേണ്ടതായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ അവർ പരിശ്രമിക്കുന്നുണ്ട്. ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗിച്ച് പരമാവധി പിന്തുണ നൽകാൻ സ്കൂളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ സ്റ്റാഫുകൾക്ക് കൂടുതൽ പരിശീലനം നൽകാനും മറ്റും വേണ്ടതായ സഹായങ്ങൾ മറ്റുള്ള ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ക്ലാർക്‌സൺ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറി കൊണ്ടിരിക്കുകയാണ്. കുട്ടികളെ ഇതിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടതായ എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

മാനസിക പ്രശ്നങ്ങൾ നേരിട്ടവരിൽ 21 ശതമാനം പേർ സ്കൂളിൽ തന്നെ സഹായം തേടിയതായി റിപ്പോർട്ടിൽ ഉണ്ട്. ഇതിൽ തന്നെ 63 ശതമാനം പേർക്ക് സഹായങ്ങൾ ഫലപ്രദമായി തന്നെ ലഭിച്ചു. എന്നാൽ 43% പേർ തങ്ങൾക്ക് ലഭിച്ച ചികിത്സയിൽ തൃപ്തരല്ല. 15 വയസ്സുള്ള സൽമ എന്ന വിദ്യാർത്ഥി നൽകിയ അഭിമുഖത്തിൽ, കൗമാരക്കാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് വ്യക്തമാക്കി. പരീക്ഷകളും, വീട്ടിലെ പ്രശ്നങ്ങളും, സോഷ്യൽ മീഡിയയിൽ നിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാം മാനസികാരോഗ്യം തകർക്കുന്നതിന് കാരണങ്ങളാണെന്ന് സൽമ പറഞ്ഞു.

മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായങ്ങൾ ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, മറ്റും വേണ്ടതായ സഹായങ്ങൾ കൃത്യസമയത്ത് ലഭിച്ചാൽ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 17 സെക്കൻഡറി സ്കൂളുകളിൽ ആണ് ഈ സർവ്വേകൾ നടത്തപ്പെട്ടത്.