മധ്യനിരയുടെ ചെറുത്തു നില്‍പ്പും അവസാന ഓവറുകളിലെ സ്‌ഫോടനാത്മക ബാറ്റിങ്ങും സമ്മാനിച്ച ഭേദപ്പെട്ട സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ. ഒരു ഘട്ടത്തില്‍ തോറ്റെന്ന് കരുതിയ കളയിന്‍ വമ്പന്‍ തിരിച്ചുവരവിലൂടെ സ്വന്തം മണ്ണില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈയ്ക്ക് 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സീസണിലെ ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്

മുംബൈ ഉയര്‍ത്തി 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 133 റണ്‍സിന് അവസാനിക്കുകയായിരുന്നു. 58 റണ്‍സെടുത്ത കേദാര്‍ ജാദവൊഴികെ ചെന്നൈ നിരയിലാര്‍ക്കും തിളങ്ങാനായില്ല. 54 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് കേദാറിന്റെ ഇന്നിങ്‌സ്. രണ്ടാമതുള്ളത് 16 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ്.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീതമെടുത്ത ലസിത് മലിംഗയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. നേരത്തെ മോശം ടോട്ടലിലേക്ക് നീങ്ങുകയായിരുന്ന മുംബൈയ്ക്ക് അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതും ഹാര്‍ദ്ദിക് ആയിരുന്നു. എട്ട് പന്തില്‍ നിന്നും മൂന്ന് സിക്‌സടക്കം 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ട് സിക്‌സുമായി ഏഴ് പന്തില്‍ 17 റണ്‍സ് നേടിയ കിറോണ്‍ പൊള്ളാര്‍ഡും അവസാനം തീയായി മാറി.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റേയും 42 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കൂട്ടുകെട്ടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സുര്യകുമാറിന്റെ ഇന്നിങ്‌സ്.