യുകെയിൽ അധികാരത്തിൽ എത്തിയാൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നൽകിയ ലേബർ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകാൻ നടപടിയെടുക്കുമെന്നും വാഗ്ദാനം നൽകി.

ടി‌യു‌സി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ, ലേബർ നേതാവ് ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റീവിന്റെ പദ്ധതിയെ നിശിതമായി വിമർശിച്ചു. നിലവിലെ സർക്കാരിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള തൊഴിലാളി കുടുംബങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല, പക്ഷേ നികുതി വർദ്ധനവ് ലഭിക്കുമെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു.

ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ആഞ്ചല റെയ്‌നർ ആസൂത്രണം ചെയ്ത പദ്ധതികളാണ് കോൺഫറൻസിൽ അനാവരണം ചെയ്തത്, ഉയർന്ന മിനിമം വേതനവും പൂജ്യം മണിക്കൂർ കരാറുകളുടെ നിരോധനവും ഉൾപ്പെടെ ജെറമി കോർബിൻ കാലഘട്ടത്തിലെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടെയാണ് തൊഴിലാളികൾക്ക് മുന്നിൽ സ്റ്റാമർ അവതരിപ്പിച്ചത്.

മിനിമം വേതന പ്രശ്നത്തിൽ ലേബർ വാഗ്ദാനം ചെയ്ത വർദ്ധനവ് പ്രകാരം ഒരു തൊഴിലാളിക്ക് പ്രതിവർഷം 2500 പൗണ്ട് ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ അടുത്ത മാസം മുതൽ യൂണിവേഴ്‌സൽ ക്രെഡിറ്റിൽ വരുന്ന കുറവ് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതിവർഷ വരുമാനത്തിൽ 1,040 പൗണ്ട് കുറവുണ്ടാക്കുമെന്നും സ്റ്റാമർ സൂചിപ്പിച്ചു. സർക്കാരിന്റെ ജനദ്രോഹപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ ആവശ്യപ്പട്ടു.