കോട്ടയം കുമരകം ചെപ്പന്നൂർക്കരി ഭാഗത്തെ ആളില്ലാത്ത വീടിനു നേരെ ‘മിന്നൽ മുരളി’ ആക്രമണം. അക്രമി സംഘം വീടിന്റെ ഭിത്തിയിൽ മിന്നൽ മുരളി എന്ന് എഴുതി. ഇത് ഒറിജിനൽ എന്നും എഴുതിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്.

വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. വീടിന്റെ ജനൽച്ചില്ലുകളും കതകും അടിച്ചുതകർത്തു. തിണ്ണയിൽ മല വിസർജനം നടത്തുകയും ശുചിമുറി അടിച്ചു തകർക്കുകയും ചെയ്തു. വീടിന്റെ വാതിൽ സമീപത്തെ തോട്ടിലേക്കു വലിച്ചെറിഞ്ഞു.

നാട്ടുകാർ അറിയിച്ചതിനെ തുർന്നാണ് ഷാജി വിവരം അറിയുന്നത്. പുതുവർഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോൾ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പർ കുറിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാജി പറഞ്ഞു. പരാതി ലഭിച്ചെന്നും പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്ഐ എസ്.സുരേഷ് പറഞ്ഞു.