ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. പുതിയ നയം മോദി സർക്കാരിൻറെ ഇതുവരെയുള്ള വാക്സിൻ വിതരണ നയത്തിൽ കാതലായ മാറ്റമാണ്. ഇന്ത്യയിൽ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ ഗവൺമെൻറ് പരാജയമായിരുന്നു എന്ന് പരക്കെ വിമർശനമുയർന്നിരുന്നു. പുതിയ നയത്തിൻറെ ഭാഗമായി വാക്‌സിൻെറ സംഭരണം പൂർണമായും കേന്ദ്രസർക്കാരിന് കീഴിലായിരിക്കും.

75 ശതമാനം വാക്സിൻ നിർമാതാക്കളിൽ നിന്ന് കേന്ദ്രം നേരിട്ട് വാങ്ങും. ഇതാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്‌സിൻ കമ്പനികളിൽ നിന്ന് ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ഒരു ഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ് മാത്രമേ സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂ. കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികം താമസിക്കാതെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ രാജ്യത്ത് രൂക്ഷമായ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.