ന്യൂസ് ഡെസ്ക് മലയാളം യുകെ

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റിന്റെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഈ വെബ്സൈറ്റിനെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ പരാജയപ്പെട്ടതാണ് ഇപ്പോൾ വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് ബിബിസി ന്യൂസ് ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത വെബ്സൈറ്റ് കുട്ടികൾ ഉൾപ്പെടെ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാമെന്നതാണ് പ്രശ്നം കൂടുതൽ ഗൗരവമാക്കിയിരിക്കുന്നത് . പോലീസിന്റെ ഭാഗത്തുനിന്നും സാങ്കേതിക വിദഗ്ധരുടെ ഭാഗത്തുനിന്നും ഈ പ്രശ്നത്തെക്കുറിച്ച് ഒട്ടേറെ മുന്നറിയിപ്പുകളാണ് സർക്കാരിന് നൽകിയിരുന്നത്.
എന്നാൽ ഫലപ്രദമായ ഇടപെടലുകൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല വെബ്സൈറ്റ് ഇപ്പോഴും സജീവമാണ്.

മരിച്ചവരുടെ ബന്ധുക്കൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്