കണ്ണൂര്‍: കേരളത്തില്‍ നിന്ന് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണ വാര്‍ത്ത. ഇത്തവണ ഇവരുടെ അതിക്രമത്തിന് ഇരയായത് ഓസ്ട്രേലിയന്‍ മലയാളിയും ഭാര്യയുമാണ്. കണ്ണൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഓസ്ട്രേലിയന്‍ മലയാളികളായ മനോജ്‌ മാത്യുവിനും ഭാര്യയ്ക്കും നേരെയാണ് സദാചാര പോലീസ് ചമയുന്നവരുടെ ആക്രമണം ഉണ്ടായത്. കാറില്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ശല്യപ്പെടുത്തിയത്. ദമ്പതികളുടെ സമയോചിതമായ ഇടപെടലില്‍ നാലുപേരെ പോലീസ് പിടികൂടി.
ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. പയ്യാവൂര്‍ ഉപ്പുതറ സ്വദേശി മനോജ് മാത്യുവും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. ഭാര്യയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും ഒപ്പം തളിപ്പറമ്പ് കുറുമാത്തൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി പിന്തുടരുകയായിരുന്നു. ഏകദേശം 19 കിലോമീറ്ററോളം സംഘം കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ശ്രീകണ്ഠപുരം സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്ത് ബൈക്ക് കാറിന് കുറുകെയിട്ട് മനോജ് മാത്യുവിന്റെ ഭാര്യയെ പുറത്തേയ്ക്ക് വലിച്ചിറക്കാനും സംഘം ശ്രമിച്ചു. ഉടന്‍ മനോജ് മാത്യു കാര്‍ വേഗത്തില്‍ ഓടിച്ച് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. എന്നാല്‍ ബൈക്കുകള്‍ കാറിനെ സ്‌റ്റേഷനിലേക്കും പിന്തുടര്‍ന്നു.

മനോജ് മാത്യു പോലീസിന് മുമ്പാകെ സംഭവം വിവരിച്ചതോടെ ബൈക്കിലെത്തിയവില്‍ നാലുപേരെ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായി. സംഘത്തിലെ രണ്ടുപേര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. കുറുമാത്തൂര്‍ സ്വദേശി നൗഷാദ്, മുസ്തഫ, അഫ്‌സല്‍, സതീശന്‍ ്എന്നിവരാണ് പിടിയിലായത്. പ്രതികള്‍ മുമ്പും സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.

മനോജ് മാത്യുവും കുടുംബവും ഓസ്‌ട്രേലിയയില്‍ ജോലിനോക്കി വരുകയാണ്. നാട്ടിലെത്തിയപ്പോള്‍  ഭാര്യയ്‌ക്കൊപ്പം മനോജ് സ്ഥിരമായി തളിപ്പറമ്പില്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു കോഴ്‌സ് പഠിക്കാന്‍ പോയിരുന്നു. ദമ്പതികള്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയാണെന്ന് കരുതിയാണ് യുവാക്കള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.