അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ഡോണള്‍ഡ് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കോവിഡ് മൂലം കൂടുതല്‍ ആളുകള്‍ മരിച്ചുവീഴുമെന്ന് ജോ ബൈഡന്റെ മുന്നറിയിപ്പ്. മഹാമാരി നിയന്ത്രിക്കാന്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രസിഡന്റ് തിരിഞ്ഞെടുപ്പില്‍ വിജയിയായ ജോ ബൈഡന്‍ ഡെലാവറില്‍ പറഞ്ഞു.

ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ഇതു മനസിലാകുന്നുണ്ടോ. ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണു വേണ്ടത്. ഏകോപനമില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും. വാക്‌സീന്‍ വിതരണം വൈകാന്‍ ഇടയാകുമെന്നും ബൈഡന്‍ പറഞ്ഞു.

ഇതൊരു കളിയല്ല എന്നാണ് മിഷേല്‍ ഒബാമ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 306 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്. ഭൂരിപക്ഷത്തിന് 270 വോട്ടുകളാണു വേണ്ടത്. എന്നിട്ടും താനാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് തിങ്കളാഴ്ചയും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് നിയമയുദ്ധവും ആരംഭിച്ചിട്ടുണ്ട്.

പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഡന്‍ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല. നിയുക്ത പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും സാധാരണ ഭരണകാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. എന്നാല്‍ ബൈഡന്റെയും കമലയുടെയും കാര്യത്തില്‍ ഇതുവരെ അതു നടപ്പാക്കിയിട്ടില്ല. വാക്‌സിനേഷന്‍ പരിപാടിയില്‍നിന്ന് ബൈഡനെയും സംഘത്തെയും ഒഴിവാക്കാനുള്ള നീക്കമാണിതെന്നും ഡെമോക്രാറ്റ് അനുകൂലികള്‍ ആരോപിക്കുന്നു.

അതേസമയം ബൈഡന്‍ വിജയിച്ച മിഷിഗന്‍, ജോര്‍ജിയ, പെന്‍സില്‍വേനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച് ഹര്‍ജികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓരോ വോട്ടും വീണ്ടും എണ്ണണമെങ്കില്‍ എട്ട് ഡോളര്‍ നല്‍കണമെന്ന് വിന്‍കോന്‍സിന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ട്രംപ് ടീമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോര്‍ജിയയില്‍ 2,600 ബാലറ്റുകള്‍ എണ്ണാതിരുന്നത് ശ്രദ്ധയില്‍പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 800 വോട്ടുകള്‍ ട്രംപിന് അനുകൂലമാണെങ്കിലും ബൈഡന് 14,000 വോട്ടിന്റെ ലീഡാണുള്ളത്.