ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിനുശേഷം മാസ്ക് ധരിക്കാത്തതിനെ തുടർന്ന് നിരവധി യാത്രക്കാർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. കോവിഡ് -19 ൻെറ വകഭേദമായ ഒമൈക്രോൺ രാജ്യത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നിർബന്ധിത മാസ്‌ക് നിയമം സർക്കാർ തിരികെകൊണ്ടുവന്നിരുന്നു. ട്രാൻസ്പോർട്ട് ഫോർ ലണ്ടനിലെ കണക്കുകൾ പ്രകാരം മാസ്ക് ധരിക്കാത്തതു മൂലം തലസ്ഥാനത്ത് ഏകദേശം 152 പേർക്കാണ് 200 പൗണ്ട് പിഴ അടയ്ക്കാൻ ഉത്തരവിട്ടത്. മാസ്ക് ധരിക്കാത്തതുമൂലം ഏകദേശം 127 പേർക്കാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻെറ സേവനം ഉപയോഗിക്കാൻ സാധിക്കാതെ വന്നത്. ബസ്സുകളും റെയിൽവേ നെറ്റ് വർക്കുകളും വഴി യാത്ര ചെയ്യുന്ന ഏകദേശം 5000 ത്തിലധികം ആളുകളോട് മാസ്‌ക് ധരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതായും ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ വ്യക്തമാക്കി.

മാസ്ക് ധരിക്കുവാൻ വിസമ്മതിക്കുന്ന യാത്രക്കാരുടെ പ്രതിഷേധം ട്രെയിൻ തൊഴിലാളികൾ നേരിടേണ്ടിവരുമെന്ന ആശങ്ക നേരത്തെ റെയിൽ, മാരിടൈം, ട്രാൻസ്പോർട്ട് യൂണിയൻ (ആർഎംടി) പങ്കുവെച്ചിരുന്നു. കൊറോണ വൈറസിൻെറ പുതിയ വകഭേദത്തിനെതിരെ പോരാടാനുള്ള ശ്രമത്തിൽ ഈ ആഴ്ച മുതലാണ് ഗവൺമെൻറ് നിർബന്ധിത മാസ്‌ക് നിയമം കൊണ്ടുവന്നത്. മാസ്ക് ധരിക്കാൻ വിസമ്മതിച്ചാൽ ഒരാൾക്ക് 200 പൗണ്ട് പിഴയാണ് ആദ്യം ചുമത്തുക. എന്നാൽ ഓരോ തവണയും പിഴ ഇരട്ടിയാകും. അതായത് രണ്ടാമതും മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അയാൾക്ക് പിഴ ചുമത്തിയാൽ 400 പൗണ്ടാകും അയാളുടെ പിഴ.

എന്നാൽ റസ്റ്റോറന്റുകൾ, പബ്ബുകൾ, കൺസേർട്ട് തുടങ്ങിയ സ്‌ഥലങ്ങളിൽ ഈ നിയമം ബാധകമല്ല. ഇതുകൂടാതെ ഹൗസ് ഓഫ് കോമൺസിൽ എംപിമാരെ മാസ്ക് ധരിക്കാൻ നിർബന്ധിക്കാനും പാർലമെന്റിന് കഴിയില്ല. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങളുടെ പിഴ അടയ്ക്കുന്നവർക്ക് തുക പകുതിയായി കുറയ്ക്കാനുള്ള സംവിധാനത്തെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ന്യായികരിച്ചു. ഇത്തരത്തിലുള്ള ഒരു നീക്കം ഗവൺമെൻറ് നടത്തുന്നത് ജനങ്ങൾ ഗൗരവത്തോടെ കാണുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.