ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാർച്ച് 15 ,16 തീയതികളിൽ നടന്ന അധ്യാപക സമരം മൂലം ഇംഗ്ലണ്ടിലെ പകുതിയിലേറെ സ്കൂളുകളുടെയും പ്രവർത്തനം താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ അംഗങ്ങളായുള്ള അധ്യാപകരാണ് പണിമുടക്കിൽ പങ്കെടുത്തത്. മാർച്ച് 15-ാം തീയതി അധ്യാപകരെ കൂടാതെ ജൂനിയർ ഡോക്ടർമാർ , ലണ്ടൻ ഭൂഗർഭ റെയിൽവേയിലെ ട്രെയിൻ ഡ്രൈവർമാർ എന്നീ വിഭാഗത്തിൽ പെട്ട ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്.

കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 47 ശതമാനം സ്കൂളുകളും തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും അധ്യാപകരുടെ ഹാജർ നില വളരെ കുറവായിരുന്നു. 6 ശതമാനത്തോളം സ്കൂളുകൾ സമരം നടന്ന രണ്ട് ദിവസങ്ങളിലും പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു. സെക്കൻഡറി സ്കൂളുകളുടെ പ്രവർത്തനങ്ങളെയും സമരം കാര്യമായി ബാധിച്ചു. സമരത്തിൻറെ തുടക്ക ദിവസമായ 15-ാം തീയതി 79 ശതമാനം അധ്യാപകരാണ് ഈ വിഭാഗത്തിൽ പണിമുടക്കിയത്. 5 ശതമാനം സ്കൂളുകളുടെ പ്രവർത്തനം പൂർണമായും താറുമാറായതായാണ് റിപ്പോർട്ടുകൾ . എന്നാൽ രണ്ടാമത്തെ ദിവസം കൂടുതൽ പേർ സമരത്തിൽ പങ്കെടുത്തു. 80 ശതമാനം അധ്യാപകരാണ് മാർച്ച് പതിനാറാം തീയതി സമരത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ 6 ശതമാനം സ്കൂളുകളാണ് പൂർണമായി അടച്ചിടേണ്ടതായി വന്നത്.

പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി കണക്കാക്കുമ്പോൾ അധ്യാപകരുടെ ശമ്പളം 2010 – 2022 കാലഘട്ടത്തിൽ 11 ശതമാനം കുറഞ്ഞതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസിന്റെ കണക്കുകൾ . എന്നാൽ 23 ശതമാനം കുറഞ്ഞതായാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. സ്കൂളുകളുടെ ബഡ്ജറ്റിന് ആനുപാതികമായല്ലാതുള്ള ഗവൺമെൻറ് ധനസഹായത്തോടെയുള്ള ശമ്പള വർദ്ധനവാണ് അധ്യാപക യൂണിയനുകൾ ആവശ്യപ്പെടുന്നത്.

രണ്ടുദിവസത്തെ അധ്യാപക സമരം മൂലം സ്കൂളുകളുടെ പ്രവർത്തനം മാത്രമല്ല തടസ്സപ്പെട്ടത്. യു കെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ പോകാതിരുന്നത് കാരണം അവധി എടുക്കേണ്ടതായി വന്നു. ഫലത്തിൽ അധ്യാപകരുടെ സമരം മറ്റ് മേഖലകളുടെ പ്രവർത്തനത്തെയും ബാധിച്ചു.