ജറുസലേമിനെയും പുണ്യസ്ഥലങ്ങളെയും പ്രതിരോധിക്കാനുള്ള പലസ്തീനികളുടെ പോരാട്ടത്തെ പ്രശംസിച്ച്‌ ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് മേധാവി ആർച്ച് ബിഷപ്പ് അറ്റല്ല ഹന്ന.

“അൽ അക്സാ പള്ളിക്ക് അകത്തും പുറത്തുമായി നടത്തിയ പര്യടനത്തിനിടയിൽ നിരവധി ധീരന്മാരെ കണ്ടുമുട്ടി, അവർ ഇസ്രായേലിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായിരുന്നില്ല,” ആർച്ച് ബിഷപ്പ് അറ്റല്ല ഹന്ന പറഞ്ഞതായി റായ് അൽ യൂം റിപ്പോർട്ട് ചെയ്തു.

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വെച്ചുള്ള സയോണിസ്റ്റ് പദ്ധതിയും ഇരുണ്ട അധിനിവേശ നയങ്ങളും നേരിടാൻ ഈ വീരന്മാർ തയ്യാറാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ഇസ്രായേൽ അധിനിവേശം, കൊളോണിയലിസം, അടിച്ചമർത്തൽ, സ്വേച്ഛാധിപത്യം എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്നതിനാൽ ഈ വീരന്മാർ മുഴുവൻ പുണ്യസ്ഥലങ്ങളെയും പ്രതിരോധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു.

ഇസ്രായേലിന്റെ അധിനിവേശത്തിൽ നിന്നും ജറുസലേമിനെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് സംരക്ഷിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

വിശുദ്ധ നഗരത്തിന്റെ പൈതൃകവും ചരിത്രവും തങ്ങൾ സംരക്ഷിക്കുകയാണെന്ന് ജറുസലേമികൾ ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നതായി അറ്റല്ല ഹന്ന പറഞ്ഞു. തന്റെ ദേശീയത കാരണം വളരെയധികം ഇസ്രായേലി ഉപദ്രവങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വിധേയനായ വ്യക്തിയാണ് ഹന്ന.