സാങ്കേത്തിക തകരാറിനെ തുടർന്ന് അപകടത്തിലായ വിമാനത്തെ അതിസാഹസികമായി സുരക്ഷിതമായി നിലത്തിറക്കി. മ്യാന്മാറിലെ മൻഡലായിലാണ് സംഭവം. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ഗിയര്‍ പ്രവർത്തന രഹിതമായി മുന്‍ചക്രങ്ങളും പ്രവത്തന രഹിതമാവുകയായിരുന്നു. ഇതോടെ വിമാനത്തെ മൂക്കുകുത്തി ഇറക്കിയാണ് പൈലറ്റ് അപകടം ഒഴിവാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മ്യാന്മറില്‍ വിമാനം അപകടത്തില്‍പെടുന്നത്.

മ്യാൻമർ നാഷനൽ എയർലൈൻസിന്റെ് എംബ്രയർ 190 വിമാനം മാൻഡലയ് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് സാങ്കേത്തിക തകരാര്‍ അനുഭവപ്പെട്ടത്. ഏഴു ജീവനക്കാരടക്കം 89 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. മൂക്കുകുത്തി റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പൈലറ്റ്‌ രണ്ടുതവണ മുന്നിലെ ലാന്ഡിങ് ഗിയര്‍ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് മ്യാൻമറിന്റെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹുതുട് ആങ് വ്യക്തമാക്കി. അടിയന്തിര ലാൻഡിങ്ങ് അറിയിപ്പ് നൽകിയ ശേഷം വിമാനത്തിലെ അധിക ഇന്ധനം പുറത്തേക്കു തള്ളി ഭാരം കുറച്ച ശേഷമായിരുന്നു സാഹസികമായ ലാൻഡിങ്. അതേസമയം, വിമാനം പരിശോധിക്കാനായി മ്യാൻമർ നാഷണൽ എയർലൈൻസിലെഎഞ്ചിനീയർമാരെ അയച്ചിട്ടുണ്ടെന്ന് ഹുതുട് ആങ് വ്യക്തമാക്കി അറിയിച്ചു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്മതമല്ല. എല്ലാ ജെറ്റ് വിമാനങ്ങളും എല്ലാ ദിവസവും പരിശോധിക്കാറുണ്ടെന്നും ഹുതുട് ആങ് പറഞ്ഞു.

മൂന്നു ദിവസം മുൻപ് യാങ്കൂണ്‍ വിമാനത്താവളത്തിലും വിമാനം റൺവേയില്‍നിന്നും തെന്നിമാറിയ അപകടം സംഭവിച്ചിരുന്നു. അന്ന് 11 പേർ‌ക്ക് പരിക്കു പറ്റി. ബിമന്‍ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. മ്യാന്മറിലെ മൺസൂൺ സീസണില്‍ കഴിഞ്ഞ കാലങ്ങളിലും വാണിജ്യ- സൈനിക വിമാനങ്ങൾ ഇതുപോലുള്ള അപകടങ്ങളില്‍ പെട്ടിട്ടുണ്ട്. 2017-ൽ ഒരു സൈനിക വിമാനം ആൻഡമാൻ കടലിൽ തകർന്നു വീണിരുന്നു. മ്യാന്മറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയവിമാന അപകടമായിരുന്നു അത്. 122 പേരാണ് മരിച്ചത്. മോശമായ കാലാവസ്ഥയാണ് അപകടകാരണം എന്നാണ് അധികൃതര്‍ വിശദീകരിച്ചത്.

ദൃശ്യങ്ങൾ കടപ്പാട് : the guardian