മകളുടെ ദുരൂഹമരണത്തിൽ ഭർതൃവീട്ടുകാർക്കു പങ്കുണ്ടെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ വിശ്വാസമില്ലെന്നും മാതാപിതാക്കൾ. മൂലംകുഴി പാറയ്ക്കൽ വീട്ടിൽ ഹൈജിനസ്, ഭാര്യ ലീലാമ്മ എന്നിവരാണു മകൾ അപർണ എന്ന ആൻലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുന്നയിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രിയാണ് ആൻലിയയുടെ മൃതദേഹം ജീർണിച്ച നിലയിൽ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ നിന്നു കണ്ടെടുത്തത്. മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതു വരെ നിയമപരമായും ജനകീയമായും പോരാട്ടം നടത്തുമെന്നും ഇതിനു വേണ്ടി സൗദി അറേബ്യയിലെ ജോലി രാജിവച്ചതായും ഇരുവരും പറഞ്ഞു.

ഹൈജിനസിന്റെയും ലീലാമ്മയുടെയും ആരോപണങ്ങളിൽ നിന്ന്: ‘ഭർതൃവീട്ടുകാരിൽ നിന്ന് ആൻലിയ കൊടിയ മർദനത്തിനിരയായെന്നതിന് അവൾ നേരത്തെ കടവന്ത്ര പൊലീസിനു നൽകാൻ എഴുതിയ പരാതി, ഡയറിക്കുറിപ്പുകൾ, വരച്ച ചിത്രം, അവളെ കാണാതായ ഓഗസ്റ്റ് 25ന് സഹോദരന് അയച്ച വാട്സാപ് സന്ദേശം എന്നിവ ശക്തമായ തെളിവുകളാണ്. മർദനമേറ്റതിനു സാക്ഷിമൊഴികളുമുണ്ട്.

ഒന്നും പൊലീസ് പരിഗണിച്ചിട്ടില്ല. ആൻലിയ 25ന് ട്രെയിനിൽ ബെംഗളൂരുവിലേക്കു പോയെന്നാണു ഭർത്താവ് പറഞ്ഞത്. പക്ഷേ, അതേ ദിവസം തന്നെ അവളെ കാണാതായെന്നു പരാതി നൽകിയതു ദുരൂഹമാണ്. മകളുടെ മരണാനന്തര ചടങ്ങുകൾക്കൊന്നും ഭർത്താവോ ഭർതൃവീട്ടുകാരോ പങ്കെടുത്തിട്ടില്ല. ഭർത്താവിനെയോ വീട്ടുകാരെയോ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.