ഇടുക്കി പുറ്റടിയില്‍ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. മൂന്ന് ദിവസമായി ചികില്‍സയിലായിരുന്നു. 25-ന് പുലര്‍ച്ചെയാണ് ഇവരുടെ വീടിന് ശ്രീധന്യയുടെ പിതാവ് രവീന്ദ്രന്‍ തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഏപ്രില്‍ 25-ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രവീന്ദ്രന്റെ വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രന്‍ തീകൊളുത്തിയത്. അഗ്‌നിബാധയില്‍ വീട്ടില്‍ ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രന്റേയും ഉഷയുടേയും ദേഹത്ത് പതിക്കുകയും ചെയ്തു.

അഗ്‌നിബാധയുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊഴി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞ ശ്രീധന്യയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ച് ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന രവീന്ദ്രന്റേയും ഉഷയുടേയും മൃതദേഹങ്ങള്‍ പുറത്തേക്ക് എടുത്തത്.

അപകടത്തിന് മുന്‍പ് രവീന്ദ്രന്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ സംഭവം ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രന്‍ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്നും തീകത്തിക്കാന്‍ മണ്ണെണ്ണയോടൊപ്പം പെട്രോളും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.