നാഷണല്‍ ലോട്ടറി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ലോട്ടറി അക്കൗണ്ടുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. അടിയന്തിരമായി പാസ്‌വേഡുകള്‍ മാറ്റി അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150ഓളം വരുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ലോട്ടറി ഓര്‍ഗനൈസര്‍ ക്യാമലോട്ട് പറഞ്ഞു. നിലവിലുള്ള 10.5 മില്ല്യണ്‍ അക്കൗണ്ടുകളും പാസ്‌വേര്‍ഡ് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതാണ്ട് 10ഓളം വരുന്ന അക്കൗണ്ടുകള്‍ക്ക് മാത്രമെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളു. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ക്യാമലോട്ട് വ്യക്തമാക്കി.

ചില വ്യക്തി വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന അന്വേഷണത്തില്‍ ചില അക്കൗണ്ടുകളില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ അക്കൗണ്ട് ഉടമകളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ മാറ്റേണ്ടതാണ്. വ്യത്യസ്ഥമായ സൈറ്റുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്പനി മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷാ പാളിച്ചയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. 26,500 ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതായും സംഭവം അതീവ ഗൗരവുള്ളതാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട് അതോടൊപ്പം നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ക്യാമലോട്ട് പറയുന്നു. ഇന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന നറുക്കെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.