നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി-എറണാകുളം റയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒഡീഷ സ്വദേശികളായ അഷിഷ് ബോയി, ചെങ്കാല സുമൻ എന്നിവരാണ് പിടിയിലായത്. റയിൽവേ ട്രാക്കിന് അര കിലോമീറ്റർ ദൂരെ പ്രവർത്തിക്കുന്ന ഹാർഡ്ബോർഡ് പെട്ടി കമ്പനിയിലെ ജോലിക്കാരാണ് മൂന്നുപേരും. ഇന്നലെ രാത്രി ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൽപ്പിടുത്തം നടന്നതിൻ്റെ തെളിവുകളും പരിസരത്ത് രക്തക്കറയും കണ്ടെത്തി.