പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍. നെടുങ്കണ്ടത്താണ് സംഭവം. ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് കടിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്.

കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനുകളാണിവ. വനമേഖലയോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ പണിയെടുക്കുന്നുവര്‍ക്കും കുട്ടികള്‍ക്കുമാണ് ഈ പേനിന്റെ കടിയേറ്റത്. കടിയേറ്റ പലര്‍ക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.

ഈ പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന തടിക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയത്.

അതേസമയം, പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പനിയോ മറ്റ് അസ്വസ്ഥതയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.